ജയ് ജവാന്‍ – ചെറുകഥ

ഹിന്ദി ചീനി ഭായ് ഭായ്!

ആകാശവാണിയില്‍ അതുകേട്ടപ്പോള്‍ സാവിത്രിദേവി പൊട്ടി തെറിക്കുകയായിരുന്നു. തന്‍റെ സിന്ദൂരം മായിച്ചു കളഞ്ഞ കശ്മലന്‍മാര്‍. വിവാഹജീവിതം എന്തെന്ന് അറിഞ്ഞുവന്നിരുന്ന ആദ്യനാളുകളില്‍ തന്നെ അത് സംഭവിച്ചു. തങ്ങളുടെ മേല്‍കോയ്മ അരക്കിട്ടുറപ്പിക്കാന്‍ , ഇടയ്ക്കിടെ ചൈനക്കാര്‍ നിയന്ത്രണരേഖയുടെ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറികൊണ്ടിരിന്നു. ചൈനയുമായി നല്ല ബന്ധം കാംക്ഷിച്ചിരുന്ന ചാഛാജി തിട്ടപ്പെടുത്തിയെടുത്ത മുദ്രാവാക്യമായിരിന്നു മേല്പറഞ്ഞ ഹിന്ദി ചീനി ഭായ് ഭായ്. നാഴികക്ക് നാല്പതു വട്ടം ആകാശവാണി അത് പറഞ്ഞുകൊണ്ടുമിരുന്നു. ചൈനയുടെ ഈ പൊയ്മുഖം കണ്ട് സഹികെട്ടിട്ടാണ് അവസാനം തോക്കുപയോഗിക്കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുത്തത്. എന്നാല്‍ ഇന്ത്യയുടെ സൈനികശക്തിയേക്കാള്‍ രണ്ടിരട്ടി വെടികോപ്പുള്ള ചൈന ഇടിച്ചുകയറുകയാണുണ്ടാണ്ടായത്. “സിപ്പായ് ഗഗന്‍കുമാര്‍ പ്രകാശ് അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ വീരമൃത്യു വരിച്ചു” എന്ന ടെലെഗ്രാം ആണ് സാവിത്രിക്ക് ലഭിച്ചത്.

മരം കോച്ചുന്ന തണുപ്പാണ് നാതുലാ പാസ്സില്‍. ഭര്‍ത്താവായ ഗഗന്‍കുമാര്‍ നാതുലാ പാസ്സില്‍ നിയമിതനായിട്ട് ഒരു മാസമേയായിട്ടുണ്ടായിരുന്നുള്ളൂ. എങ്കിലും, അവള്‍ക്ക് എന്തെന്നില്ലാത്ത ഒരു സങ്കോചമായിരുന്നു. കാരണമറിയാതുള്ള  ഒരു ഭയാശങ്ക.

ചൈനക്കാരെ അത്രകണ്ട് അവള്‍ക്ക് വെറുപ്പും ഭയവുമായിരുന്നു. ഒരുറുംബിനെ പോലും നോവിക്കാത്ത പ്രകൃതമായിരുന്നു അവളുടേത്. അതുകൊണ്ടു തന്നെ സസ്യേതര ഭക്ഷണം കഴിക്കുക പോകട്ടെ, അത് കഴിക്കുന്നവരെ കാണുന്നത് പോലും അരോചകവുമായിരുന്നു. തന്നെ മാംഗല്യം കഴിക്കുന്നവനും സസ്യഭുക്കാവണമെന്ന് അവള്‍ക്ക് ശാഠ്യമായിരുന്നു. പല്ലിയെ മുതല്‍ പാമ്പിനെ വരെ ഭക്ഷിച്ചിരുന്ന ചൈനക്കാരെ അവള്‍ വെറുത്തതില്‍ എന്തിനത്ഭുതപ്പെടണം.

ബിഹാറിലെ ഭാഗല്‍പൂര്‍, രണ്ടായിരം വര്‍ഷം മുമ്പെ വരെ ലോകത്തിന്‍റെ തന്നെ അറിവിന്‍റെ തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന നളന്ദയുടെ അടുത്ത് കിടക്കുന്ന ജില്ല. എന്നാല്‍, ഇന്നത് ഇന്ത്യയുടെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഒന്നായിരുന്നു. മുസഹാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എലിയെ തിന്ന് ജീവിച്ചിരുന്നത്തും, ലോകത്തിലെ തന്നെ ഏറ്റവും പാവപ്പെട്ടവരുമായ ഒരുപറ്റം ഹതഭാഗ്യര്‍ ജീവിച്ചിരുന്ന ജില്ല. ഹിന്ദു-മുസ്ലിം ലഹളകളാലും ഏറെ അപകീര്‍ത്തിപ്പെട്ട പട്ടണം. എന്നാല്‍ ഗംഗയുടെ പ്രവാഹം കൊണ്ടും, ലിച്ചി, ഗോതമ്പു മുതലായുള്ള കൃഷികളെ കൊണ്ടും പ്രകൃതി കനിഞ്ഞു നല്കിയ സമ്പാദ്യങ്ങള്‍ ആസ്വദിച്ചിരുന്ന ജന്മി സമൂഹം അവിടെയും ഉണ്ടായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അതിന്‍റെ മൂര്‍ത്തിമത്തായ ഭാവത്തില്‍ ആയിരുന്നു അവിടെ താണ്ഡവം ആടിയിരുന്നത്.

ചെറുപ്പകാലത്ത് അമ്മ ചുട്ടു നല്കിയിരുന്ന എലികള്‍ കഴിച്ചിരുന്നത് അവള്‍ ഒട്ടുംതന്നെ മറന്നിട്ടില്ലായിരുന്നു. വൈകുന്നേരങ്ങളില്‍ അന്നന്നത്തെ അദ്ധ്വാനം കഴിഞ്ഞ് അമ്മ വാറ്റിയുണ്ടാക്കിയ ചാരായം, ചുട്ടെടുത്ത എലികള്‍ ചവച്ചുകൊണ്ട് കുടിച്ചുതീര്‍ത്തിരുന്ന അച്ഛന്‍. താനുള്‍പ്പെടെയുള്ള ആറ് കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരം പകുത്തു നല്‍കി ശിഷ്ടമുള്ളതുകൊണ്ട് മാത്രം തൃപ്തിപ്പെട്ടിരുന്ന അമ്മ. കുടിച്ചവശനായി ഉറങ്ങിയിരുന്ന അച്ഛന്‍റെ നിസ്സഹായവസ്ഥ മുതലെടുക്കുവാന്‍ വന്നിരുന്ന പോലീസുകാരില്‍ നിന്നും, അത് പോലെ തന്നെ  ഗുണ്ടകളില്‍ നിന്നും മറ്റും രക്ഷപ്പെടുവാന്‍ മിക്കപ്പോഴും ഭ്രാന്തഭിനയിച്ചിരുന്ന അമ്മ. അട്ടഹസിച്ച് ചിരിച്ചിരുന്ന അവരുടെ അടുക്കലേക്ക് വരുവാന്‍ മടിച്ച് പിന്‍മാറിപ്പോയിരുന്ന കാമവെറിയന്‍മാര്‍ പോയതറിഞ്ഞു , തന്‍റെ പേടിച്ചരണ്ട കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന അമ്മ.

അക്കാലത്താണ് ഒരു മാലാഖയെ പോലെ അവര്‍ വന്നത്. സിസ്റ്റര്‍ മിലി എന്നാണ് അവരെ എല്ലാവരും വിളിച്ചിരുന്നത്. ആദ്യമൊക്കെ അവര്‍ വെളുത്ത ഒരു ലോഹ ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. തലയില്‍ കറുത്ത ഒരു തട്ടവും അവര്‍ ധരിക്കുമായിരുന്നു. അന്നൊക്കെ അവര്‍ വരുമ്പോള്‍ അരിയും, ബിസ്കറ്റും പോലെതന്നെ  ചില ദൈവങ്ങളുടെ ചിത്രങ്ങളും കൊണ്ടുതരുമായിരുന്നു. അവര്‍ കൂട്ടമായി ചില സ്തോത്രങ്ങള്‍ പാടുകയും പാടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സിസ്റ്റര്‍ അവരില്‍ നിന്നും വേറിട്ടാണ് വന്നിരുന്നത്. ലോഹയും തട്ടവും മാറി സാരിയും ബ്ലൌസുമായി അവരുടെ വേഷം. സ്തോത്രങ്ങള്‍ക്ക് പകരം സ്നേഹം നിറഞ്ഞ ജീവിതോപദേശങ്ങള്‍ പകര്‍ന്ന് തന്നു. സിസ്റ്റര്‍ എന്ന വിളി മാറ്റി അവരെ ദീദി എന്ന് വിളിക്കുവാന്‍ അവര്‍ നിര്‍ബന്ധിച്ചു.

സാധുക്കളായ യുവതികള്‍ക്ക് വിദ്യാഭ്യാസവും, അതിലൂടെ തൊഴിലും കണ്ടെത്തുന്ന ഒരു സ്ഥാപനമാണ് അവര്‍ നടത്തിയിരുന്നത്. കീഴ്ജാതിക്കാരായ പെങ്കുട്ടികളെ മേല്‍ജാതിക്കാരായ ഠാക്കൂര്‍മാരും മറ്റും യഥേഷ്ടം ബലാല്‍സംഗം ചെയ്യുക ഒരു പതിവായിരുന്നു. വളരെ കാലങ്ങളായി നടന്നുവരുന്ന ഒരു പതിവായതുകൊണ്ട്, തങ്ങളുടെ ചാരിത്ര്യം കവര്‍ന്നെടുക്കുകപ്പെടുകയാണെന്നോ, അവര്‍ ചെയ്യുന്നതൊരു ക്രിമിനല്‍ കുറ്റമാണെന്നോ ഉള്ള തിരിച്ചറിവ് ഈ ബാലികമാര്‍ക്കോ കീഴ്ജാതിക്കാരായ സമൂഹത്തിനോ ഉണ്ടായിരുന്നില്ല. ഈയൊരു അരക്ഷിതാവസ്ഥ കണ്ട് മനസ്സലിഞ്ഞാണ് സിസ്റ്റര്‍ മിലി, ദീദി എന്ന അവതാരം ഉള്‍ക്കൊണ്ടത്. ഇത്ര വലിയൊരു സാമൂഹികപ്രശ്നം കേവലം ഒരു മതത്തിന്‍റെ പ്രചരണത്തിലുപരിയായികണ്ട് ലോകത്തിന്‍റെ തന്നെ മനസാക്ഷിക്കു  മുമ്പില്‍ അവതരിക്കപ്പെടേണ്ട ഒന്നാണ് എന്നവര്‍ തിരിച്ചറിഞ്ഞു.

അമ്മയെ അവിടുത്തെ അടുക്കളയും, അച്ഛനെ ശുചീകരണവും ഏല്പിച്ച അവര്‍, ആ കുഞ്ഞുങ്ങളെയത്രയും പഠിപ്പിക്കുവാന്‍ തുടങ്ങി. ചിത്രരചനയില്‍ പ്രാവീണ്യം കാണിച്ചിരുന്ന മുന്നിയെ, സാവിത്രിദേവി എന്ന് പേര് മാറ്റുകയും, ഒരു പ്രൈമറി സ്കൂള്‍ അധ്യാപികയായി ഉയര്‍ത്തികൊണ്ടുവരികയും ചെയ്തു.

അവളെ പോലെ തന്നെ താന്‍ ഉയര്‍ത്തികൊണ്ടുവന്ന് മിലിറ്ററിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഗഗന്‍കുമാറിനെ അവള്‍ക്കാലോചിച്ചത് ദീദി തന്നെയായിരുന്നു. ഒരു റെയില്‍വേ പ്ലാറ്റ്ഫോര്‍മില്‍ മരിച്ചു കിടന്നിരുന്ന തന്‍റെ അമ്മയോട് മുലപ്പാലിനായി ശഠികുന്ന ഒരു കുഞ്ഞിന്‍റെ ചിത്രം പത്രങ്ങളില്‍ വരുകയും, അത് അന്വേഷിച്ചു ചെന്ന് ആ കുട്ടിയെ കൂടെകൂട്ടുകയുമായിരുന്നു ദീദി. സാവിത്രിയെ പോലെ തന്നെ മാംസാഹാരത്തിനോട് അവക്‍ഞ പുലര്‍ത്തിയിരുന്ന ഗഗന്‍കുമാറിനെ ദീദി പണ്ടുമുതലെ അവള്‍ക്ക് വേണ്ടി കണ്ടുവെച്ചിരുന്നു. സസ്യാഹാരിയായിരുന്ന ജവാന്‍ ഇന്ത്യന്‍ മിലിറ്ററിയില്‍ ഒരു അദ്ഭുദജീവിയൊന്നുമായിരുന്നില്ല. പക്ഷേ അങ്ങനെയൊരു പട്ടാളക്കാരന്‍ തന്‍റെ ജീവിതത്തില്‍ വന്നപ്പോള്‍ അയാളവള്‍ക്ക് അദ്ഭുദം മാത്രമായിരുന്നില്ല, തനിക്ക് മാത്രമായി ഭഗവാന്‍ സൃഷ്ടിച്ചെടുത്ത ഒരു ദേവനെപ്പോലെയായിരുന്നു.

നേപ്പാള്‍ അതിര്‍ത്തി നാമമാര്‍ത്തമായി കാക്കേണ്ടി വരുന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോര്‍സില്‍ ആയിരുന്നു ഗഗന്‍. ഇന്ത്യയുമായി ഹാര്‍ദ്ധവമായ ബന്ധം പുലര്‍ത്തിയിരുന്ന  നേപ്പാളിന്‍റെ അതിര്‍ത്തി ബിഹാര്‍ പോലീസിന് വിട്ടുകൊടുത്ത്, പാക്കിസ്ഥാന്‍റെയും ചൈനയുടെയും പ്രമാദമായ അതിര്‍ത്തികാക്കാന്‍ പട്ടാളക്കാരെ വിന്വസിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. നേപ്പാള്‍ അതിര്‍ത്തിയിലൂടെ കള്ളകടത്തല്‍ പെരുകിയതാണ് സര്‍ക്കാരിന് തലവേദനയായത്.  കൂടാതെ വന്‍തോതില്‍ കള്ളനോട്ടുകള്‍ നേപ്പാള്‍ വഴി വന്നുകൊണ്ടിരുന്നു. സംസ്ഥാന പോലീസിന്‍റെ പിടിപ്പുകേടും കൈക്കൂലിയും വെളിച്ചത്തു വന്നപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ വിനിയോഗിച്ചത്.

ബിഹാറികളായ പട്ടാളക്കാരുടെ സ്വപ്നമായിരുന്നു നേപ്പാള്‍ അതിര്‍ത്തിയിലെ പോസ്റ്റിങ്. സ്വപ്നതുല്യമായ ജോലിയും മനസ്സിനു ചേര്‍ന്ന പത്നിയും, ജീവിതം സുഗമമായി എന്ന് ഗഗന്‍ സന്തോഷിച്ചിരിക്കുമ്പോഴാണ് അന്ന് നൈറ്റ്ഡ്യൂട്ടി ആണെന്ന് ഓഫീസര്‍ വിളിച്ചു പറഞ്ഞത്.

പാറാവ് എന്നത് ഒരു വിഷമം പിടിച്ച പണിയാണ്. പുറത്തുള്ളവര്‍ക്ക് തോന്നും , ഇത് ദിവസം മുഴുവനും വെറുതെ ഇരുന്നാല്‍ പോരെയെന്ന്. വെറുതെ ഇരിന്നോ നിന്നോ പാറാവുകാരന്‍ മുഷിയുന്നതും നോക്കിയാവും ശത്രു ആക്രമിക്കുന്നത്. ആ ആക്രമണത്തിലോ കടന്നുകയറ്റത്തിലോ പരാജയപ്പെട്ടാല്‍ പാറാവുകാരനെ പഴിക്കാന്‍ ആയിരം നാവുകളാവും എല്ലാവര്ക്കും. വിജയിച്ചാലോ, അതിനല്ലെ അയാള്‍ ശമ്പളം വാങ്ങുന്നത് എന്നാവും.

അങ്ങനെയുള്ള രാത്രിയുടെ മുഷിഞ്ഞ യാമങ്ങളില്ലാണ് ആ ട്രക്ക് ബോര്‍ഡര്‍ പോസ്റ്റില്‍ എത്തിയത്. ചെക്ക്പോസ്റ്റ് തുറക്കാത്തത്തില്‍ അമര്‍ഷം പൂണ്ട് ട്രക്ക് ഡ്രൈവര്‍, തന്‍റെ സഹപ്രവര്‍ത്തകനോട് കയര്‍ക്കുന്നത് ഗഗന്‍ ദൂരെ നിന്നും വീക്ഷിക്കുന്നുണ്ടായിരുന്നു. തന്‍റെ തോക്കില്‍ മുറുകെ പിടിച്ച് എന്തിനും തയ്യാറായി ഗഗന്‍ പൊസിഷന്‍ എടുത്തു. ട്രക്ക് പരിശോധിക്കാതെ കടത്തിവിടില്ല എന്ന് ശാഠ്യം പിടിച്ചിരുന്ന തന്‍റെ സുഹൃത്തിനോട് ഡ്രൈവര്‍ ഉറക്കെ പറയുന്നത് കേള്‍ക്കാമായിരുന്നു “ യെ ത്തൊ മിനിസ്റ്റര്‍ സാബ് കാ ഘര്‍ കാ മാല്‍ ഹൈ, ആപ് ക്യാ ജാഞ്ച് കരോഗേ ഇസ്ക ?”. ഇത് മന്ത്രിയദ്ദേഹത്തിന്‍റെ വീട്ടിലേക്കുള്ള സാധനങ്ങളാണ്, ഇത് നിങ്ങള്‍ എന്ത് പരിശോധിക്കാന്‍ ആണ് ? ബഹളം കേട്ട് ചായ കുടിക്കുകയായിരുന്ന മേലുദ്യോഗസ്ഥന്‍, എന്താണെന്ന് തിരക്കാന്‍ ട്രക്കിന് കുറുകെ കടക്കുകയായിരുന്നു. വിദ്വേഷത്തിന്‍റെ ആധിയില്‍, പട്ടാളക്കാരനെ വെല്ലുവിളിച്ചുകൊണ്ട് ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു. തന്‍റെ മേലുദ്യോഗസ്ഥന്‍ വണ്ടിക്കടിയില്‍ ആവും എന്നുറപ്പുള്ളതുകൊണ്ട്, ഒരു നിമിഷം പോലും ചിന്തിക്കാതെ ഗഗന്‍ കാഞ്ചി വലിച്ചു.

ഇടിമുഴക്കത്തിന്‍റെ ശബ്ദവും, ഒരു നരക്കത്തോടെ നിലച്ച വണ്ടിയും വണ്ടിക്കാരന്‍റെ ശ്വാസവും, എല്ലാം ഒരു നൊടിയിടയില്‍ കഴിഞ്ഞു. എന്താണ് നടന്നതെന്ന് വിലയിരുത്തുവാന്‍ ഒരുനിമിഷമെടുത്ത മേലുദ്യോഗസ്ഥന്‍ ഗഗനു നേരെ ആക്രോശിച്ചടുത്തു. മേലുദ്യോസ്ഥാന്‍റെ കല്‍പനയില്ലാതെ സെന്‍റ്റികള്‍ തോക്കുപയോഗിച്ചുക്കൂട. താന്‍ മേലുദ്യോഗസ്ഥനെ രക്ഷിക്കാനാണ് കാഞ്ചി വലിച്ചത് എന്ന് പറഞ്ഞിട്ടും അയാള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. തന്നോട് ഡ്രൈവര്‍ കലപിലയുണ്ടാക്കുന്നത് എന്തിനായിരുന്നു എന്ന് വിശദീകരിക്കുകയായിരുന്ന സുഹൃത്ത്, പക്ഷെ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കുന്നത് കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ അയാള്‍ക്കും ഗഗനെ ന്യായീകരിക്കുവാന്‍ സാധിച്ചില്ല.

പിരിച്ചുവിടലില്‍ നിന്നും പക്ഷെ അവനെ രക്ഷിച്ചത്, ട്രക്കിനുള്ളില്‍ വീട്ടുപകരണ സാമഗ്രികളില്‍ ഒളിപ്പിച്ചുവച്ചിരുന്ന കള്ളനോട്ടുകളാണ്. എന്നാല്‍ ഡ്രൈവര്‍ മരിച്ചതിനാല്‍ അത് എവിടെന്ന് വന്നെന്നോ, എങ്ങോട്ട് പോകുന്നവയാണെന്നോ എന്നുള്ള തെളിവുകള്‍ ഒന്നും ലഭിച്ചില്ല. തെളിവുകള്‍ നശിപ്പിക്കാനാണോ ഡ്രൈവറെ കൊന്നത് എന്നുള്ള ദുരൂഹതകള്‍ നിലനില്‍ക്കവെ തന്നെ, അന്വേഷണാര്‍ത്ഥം ഗഗനെ നാഥുലാ പാസിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

സതി സമ്പ്രദായം നിലനില്‍പ്പില്ലെങ്കിലും, ഉത്തരേന്ത്യയില്‍ വിധവകളുടെ ജീവിതം നരകതുല്യമായിരുന്നു. അപശകുനമായി കരുതുന്ന അവരെ എല്ലാ മംഗള കര്‍മങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്നു. കൂട്ടുകുടുംബങ്ങളില്‍, അടുക്കളയിലും വീടിന്‍റെ പുറകിലും മാത്രം ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ജന്മങ്ങള്‍.

ഇനിയെന്ത് എന്ന വേവലാതിയില്‍, ദൂരെയുള്ള കാളീക്ഷേത്രത്തിലേക്ക് നിര്‍നിമേഷയായി കണ്ണുംനട്ടിരുന്ന സാവിത്രിയെ ഉണര്‍ത്തിയത് തുടര്‍ച്ചയായി ആരോ വാതിലില്‍ മുട്ടുന്ന ശബ്ദമായിരുന്നു. മൃതശരീരം കൊണ്ടുവരുന്നതിന് മുന്നോടിയായുള്ള, പട്ടാളക്കാരുടെ സന്ദേശമാവും എന്ന് കരുതി നിറകണ്ണുകളോടെ വാതില്‍ തുറന്ന സാവിത്രി ഞെട്ടിപ്പോയി. താന്‍ സ്വപനം കാണുകയാണോ എന്ന് സംശയിച്ച സാവിത്രിയുടെ മനസ്സു വായിച്ചതുപോലെ ഗഗന്‍ പറഞ്ഞു, “സ്വപ്നമല്ല, ഇത് ഞാന്‍ തന്നെ, മരിച്ചത് മറ്റൊരു ഗഗന്‍ ആണ്. ഗഗന്‍കുമാര്‍ പ്രസാദ് ആണ് മരിച്ചത്, പേരിലുള്ള സാമ്യം മൂലം അവര്‍ കമ്പി തെറ്റിയടിക്കുകയായിരുന്നു”. ദൂരെയുള്ള കാളീക്ഷേത്രത്തില്‍ അപ്പോള്‍ ആരോ കൂട്ടമണി മുഴക്കുന്നുണ്ടായിരുന്നു.

copyright – V T Rakesh

വടശ്ശേരി തൈപറമ്പില്‍ രാകേഷ്

2 thoughts on “ജയ് ജവാന്‍ – ചെറുകഥ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s