അന്ന് ആപ്പീസില്‍ പിടിപ്പത് പണിയായിരുന്നു. പിറ്റേന്ന് പ്രമാദമായ സ്വത്ത് തര്‍ക്കത്തിന്റെ അവസാന വാദമായിരുന്നു. കേസ് തോറ്റു എന്ന് വക്കീല്‍ ഏമാന്‍ ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. കഴിഞ്ഞ ദിവസം അഭിമന്യുവധത്തിന്റെ പിറ്റേന്നുള്ള അര്‍ജ്ജുനനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു പബ്ലിക് പ്രോസിക്യൂടറുടെ കത്തികയറ്റം. അതിനുമുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ഏമാന്‍ ഒരുമാതിരി വിയര്‍ത്തു. വിവശനായി നില്‍ക്കുന്ന എമാന്റെ മുന്നില്‍ ആ പോയിന്‍റ് പറഞ്ഞപ്പോള്‍ വല്ലാത്ത വെപ്രാളമായിരുന്നു ഗുമസ്തന്‍ ഗോവിന്ദന്.
സ്വതവേയുള്ള ദുരഭിമാനവും മൂക്കിന്‍പുറത്തുള്ള ശുണ്ടിയും ഏമാന്റെ മുഖത്തിനെ അത്യധികം പ്രക്ഷ്യുപ്തമാക്കിയിരുന്നു. പൂര്‍ണഗ്രഹണത്തിനു തൊട്ടുമുന്‍പുള്ള ചന്ദ്രനെ പോലെ വക്കീലിന്റെ മുഖം ചുവന്നു തുടുത്തിരുന്നു. മുങ്ങിത്താഴുന്നവന് കച്ചിതുരുംബ് എന്ന പോലെയായിരുന്നു അന്ന് തന്റെ ഗുമസ്തന്‍റെ അഭിപ്രായം മനസ്സില്ലാമനസോടെയാണെങ്കിലും അയാള്‍ ചെവികൊണ്ടത്. എന്നാലോ, പബ്ലിക് പ്രോസിക്യൂട്ടര്‍ക്കതൊരു ഇടിത്തീയായി ഭവിക്കുകയാണുണ്ടായത്. തന്റെ ഇരുപത് കൊല്ലത്തെ സര്‍വീസിനിടയില്‍ ആദ്യമായി വക്കീലദ്ദേഹം തന്നെ അഭിമാനത്തോടെ നോക്കുന്നത് കണ്ട് ജീവിതം ധന്യമായതായി ഗോവിന്ദന് അനുഭവപ്പെട്ടു.
പട്ടണത്തിന്റ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ഒരു കെട്ടിടത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. വളരെ കാലം മുമ്പാണ് പേര് കേട്ട ഒരു തറവാട്ടുക്കാര്‍ തങ്ങളുടെ സ്ഥലം തപാലാപ്പീസിനായി വാടകയ്ക്ക് കൊടുത്തത്. സ്വാതന്ത്ര്യസമരത്തോടും, അതിലുപരി മഹാത്മജിയോടും ചാച്ചാജിയോടുമുള്ള മമത മൂലമായിരുന്നു അവര്‍ അന്ന് തുച്ഛമായ പ്രതിഫലത്തിനാണെങ്കിലും വാടകക്ക് നല്കിയത്. എന്നാല്‍ കാലം കടന്ന് പോകുകയും പിന്നീടുള്ള തലമുറകളില്‍ രാജ്യഭക്തിയും രാഷ്ട്രനിര്‍മാതാക്കളില്‍ ഉള്ള വിശ്വാസവും ലോബിച്ചു വന്നു.
ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കില്‍ മാറി മറിഞ്ഞ കേരളം, പടിപടിയായി സാമൂഹ്യജീവിതത്തിന്റെ ശ്രേണികള്‍ ഒന്നൊന്നായി കീഴടക്കി ലോകത്തിന് മാതൃകയായപ്പോള്‍, ഈ കൊച്ച് പട്ടണവും അതിനൊത്ത് മാറിയിരുന്നു. പ്രസിദ്ധമായ കാളിക്ഷേത്രവും അതിനു ചുറ്റുമുള്ള വ്യാപാരസമുച്ചയങ്ങളും മാത്രമായിരുന്ന ആ പട്ടണം ഇന്ന് വന്‍ മാളുകളും ഹോട്ടെലുകളും അതിലുപരി റിയല്‍ എസ്ടേറ്റ് കച്ചവടങ്ങളുടെ സിരാകേന്ദ്രവുമായി തീര്‍ന്നിരുന്നു. അടുത്തയിടെ പണിതീര്‍ന്ന കുറേയേറെ പാലങ്ങള്‍, കൊച്ചി നഗരത്തെ വെറും ഒരു മണിക്കൂര്‍ ദൂരെ മാത്രം ആക്കി തീര്‍ത്തത് ഇതിനൊക്കെ ആക്കം കൂട്ടി. വിമാനമിറങ്ങി വന്ന കുഴല്‍പ്പണം റിയല്‍ എസ്ടേറ്റ് കച്ചവടത്തെ വാനോളം ഉയര്‍ത്തി.
ആയിടക്കാണ് പുതിയ തലമുറയില്‍ പെട്ട കുറച്ച് പേര്‍ക്ക് ഈ തപാല്‍ ആപ്പീസ് ഓര്മ വന്നത്. അതിന്റെ വാടക അവസ്സാനിപ്പിച്ച് വില്‍പ്പനക്കുള്ള കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് സ്ഥ്ലത്തെ പ്രധാന സിവില്‍ അഭിഭാഷകനായ കുറുപ്പിന്റെ അടുക്കല്‍ അവര്‍ വന്നെത്തിയത്. പക്ഷേ ഒരു ചടങ്ങ് മാത്രം എന്നു കരുതിയിരുന്ന ആ പ്രവൃത്തി വലിയൊരു വിവാദത്തിലേക്കും പിന്നീടൊരു കേസിലേക്കും വഴിമാറുകയായിരുന്നു. തപാല്‍ ആപ്പീസ് ഇരിക്കുന്ന ആ സ്ഥലം ക്ഷേത്രങ്ങള്‍ ദേവസ്വം ഏറ്റെടുത്തപ്പോള്‍ ക്ഷേത്രസ്വത്തായി കണക്കിലെടുത്ത് ദേവസ്വം വക ഭൂമിയായി തീര്‍ന്നിരുന്നു.
ബ്രിടീഷുകാര്‍ ഭരിക്കുന്ന കാലത്ത് ക്ഷേത്രത്തിനും അതിനനുബന്ദമായ ഭൂമിക്കും അവര്‍ കോവിലകത്തെ തമ്പുരാനെ (കൊച്ചി രാജവംശം) തന്നെയായിരുന്നു അവകാശി ആക്കിയിരുന്നത്. അനന്തരാവകാശിയായ മറ്റൊരു തമ്പുരാന്‍ തപാല്‍ ആപ്പീസ് ഇരിക്കുന്ന ഭൂമി ബന്ധുവായ ഒരു നമ്പൂതിരിക്ക് കൈമാറുകയും, പിന്നീട് നമ്പൂതിരിയുടെ പിന്തലമുറക്കാരന്‍ അത് തനിക്ക് സംബന്ധം ഉണ്ടായിരുന്ന ഒരു നായര്‍ യുവതിക്ക് സമ്മാനിക്കുകയുമായിരുന്നു. ഈ നായര്‍ യുവതിയുടെയായിരുന്നു ഇപ്പോഴത്തെ അവകാശികള്‍ എന്ന് സമര്‍ഥിച്ചിരുന്ന ആ തറവാട്ടുകാര്‍.
ദേവസ്വത്തിന്റെ വാദം, ക്ഷേത്രവും ക്ഷേത്രഭൂമിയും രാജാവിന്‍റെയോ തമ്പുരാന്റ്റെയോ സ്വകാര്യ സ്വത്തായിരുന്നിലെന്നും ഹിന്ദു വിശ്വാസങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ വേണ്ടി ബ്രിടീഷുകാര്‍ നല്‍കിയിരുന്ന അവകാശം മാത്രമായിരുന്നെന്നും, ആയിരുന്നു. അവകാശങ്ങള്‍ കൈമാറാനുള്ളതല്ലെന്നും , അത് തിരികെ ഭരണാധികാരികള്‍ക്ക് ഏല്‍പ്പിക്കുക മാത്രമാണ് അവര്‍ക്ക് അത് വിട്ടൊഴിയ്ണമെങ്കില്‍ മാര്‍ഗമുണ്ടായിരുന്നതെന്നും ദേവസ്വം കോടതിയില്‍ വാദിച്ചു.
കുറുപ്പ് വക്കീല്‍ വാദിച്ചത്, 1947 ആഗസ്ത് 15നു എന്താണോ സ്ഥിതി അത് തുടരണം എന്നായിരുന്നു. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അത് നിഷ്പ്രയാസം പൊളിച്ചെടുത്തു. അങ്ങനെയെങ്കില്‍ തിരുവനന്തപുരം നഗരത്തിന്റെ പകുതിയും രാജവംശത്തിനെ തിരിച്ച് ഏല്‍പ്പികേണ്ടതായി വരുമല്ലോ എന്ന ചോദ്യത്തിന് കുറുപ്പിന് മറുപടിയുണ്ടായിരുന്നില്ല. ബ്രിടീഷുകാര്‍ പോയത് 1950 ജനുവരി 26നു ജന്മം കൊണ്ട ഇന്ത്യന്‍ ഭരണഘടനയെ രാജ്യമേല്‍പ്പിച്ചാണ്, അല്ലാതെ പണ്ടുകാലത്തെ രാജാക്കളെയല്ല. പ്രോസിക്യൂട്ടര്‍ കത്തികാളുകയായിരുന്നു.
യുദ്ധക്കളത്തില്‍ ആയുധം നഷ്ടമായ വില്ലാളിയെ പോലെ നിന്നിരുന്ന എമാന്റെ ചെവിട്ടില്‍ അപ്പോഴാണ് ഗോവിന്ദന്‍ അതോതിയത്. 1971 വരെ ഇന്ത്യയില്‍ നിലനിന്നിരുന്ന പ്രൈവി പഴ്സ് എന്ന സമ്പ്രദായത്തെ കുറിച്ചാണ് അയാള്‍ പറഞ്ഞത്. അതായത് രാജാക്കളുടെ അവകാശങ്ങള്‍ക്ക് സ്വാതന്ത്രലബ്ദിക്ക് ശേഷം സര്‍ക്കാര്‍ വിലനല്‍കിയിരുന്നു എന്നതിന്റെ തെളിവ്. ആ ഒരു വാദം കോടതിയെ കൂടുതല്‍ ചിന്തിപ്പിക്കുവാന്‍ കാരണമായി. ഒടുവില്‍ 1947 ആഗസ്ത് 15നു മുന്പ് തീര്‍പ്പാക്കിയിട്ടുള്ള വില്‍പനകളെ ചോദ്യം ചെയ്യാന്‍ കോടതിക്കോ സര്‍ക്കാരിനോ അധികാരമില്ലെന്നും , അതിനാല്‍ തപാല്‍ ആപ്പീസ് ഇരിക്കുന്ന പറമ്പും കെട്ടിടവും പഴയ അവകാശികളായ നായര്‍ തറവാട്ടുകാര്‍ക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവായി.
കോടികള്‍ വിലമതിക്കുന്ന ആ സ്വത്തുക്കള്‍ വിറ്റു കിട്ടിയ പണത്തിന്റെ നല്ലൊരു വിഹിതം ആ വീട്ടുകാര്‍ കുറുപ്പ് വക്കീലിന് പാരിതോഷികമായി നല്കി. ഇന്നേവരെ അയാള്‍ക്ക് ലഭിച്ചിട്ടില്ലാത്ത അത്രയും പ്രതിഫലം. എന്നാല്‍ അതില്‍ ഒരു നയാപൈസ പോലും അയാള്‍ തന്റെ വിജയത്തിന് ഹേതുവായ ഗുമസ്തന് നല്‍കിയില്ല.
നടന്ന് നടന്ന് അയാള്‍ തളര്‍ന്ന് പോയിരുന്നു. വക്കീല്‍ ആപ്പീസില്‍ നിന്നും വീട്ടിലേക്ക് സുമാര്‍ അഞ്ച് കിലോമീറ്റര്‍ ദൂരം ഉണ്ടായിരുന്നു. ദിവസവും നടക്കുന്ന വഴി തന്നെ. പക്ഷേ അന്നാദ്യമായി അയാള്‍ക്ക് എന്തെന്നില്ലാത്ത ക്ഷീണം തോന്നി. വീട്ടിലേക്കുള്ള വഴിയിലാണ് സരസ്വതി മേന്‍റത്തിന്റെ (മാഡം എന്നതിന് മേന്‍റം എന്നാണ് പഴമക്കാര്‍ വിളിച്ചിരുന്നത് ) വീട്. എന്നത്തെ പോലെ അന്നും മേന്‍റത്തിന്റെ രണ്ട് കൊച്ചുമക്കള്‍ ഒരു പുതിയ കളി കളിക്കുന്നുണ്ടായിരുന്നു. ഇംഗ്ലിഷിലാണ് ആ കളിയില്‍ അവര്‍ ഇടയ്ക്കിടെ വിളിച്ച് കൂവാറുണ്ടായിരുന്നത്. കിറുക്ക് എന്നോ മറ്റോ ആണ് അവര്‍ കളിയെ വിളിച്ചിരുന്നത്. കൂട്ടത്തില്‍ മൂത്തവന്‍ എന്ന് തോന്നിച്ചിരുന്ന കണ്ണട വച്ചവനായിരുന്നു പടിക്കരികല്‍ നിന്ന് കളിച്ചിരുന്നത്. അവനോട് കുറച്ച് വെള്ളം വേണം എന്നു പറയേണ്ട താമസം, അവന്‍ ദൂരെ നിന്ന് പന്തെറിയാന്‍ ഓടി വന്നിരുന്ന അനുജനെ വിലക്കി. തൊലിവെളുത്ത് പല്ലുന്തിയ അനുജനെ അവന്‍ അപ്പോള്‍ തന്നെ വെള്ളമെടുക്കുവാന്‍ ഓടിച്ചു.
അയാളുടെ പേര് അവന്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ടാവണം, മേന്‍റമാണ് വെള്ളവും കൊണ്ട് വന്നത്. വെറും വെള്ളമല്ല, നല്ല പച്ചമുളക് അരിഞ്ഞിട്ട സംഭാരം. “കേറി വരു ഗോവിന്ദന്‍ നായരെ, എത്രകാലമായി ഇങ്ങോട്ടോക്കെ വന്നിട്ട്” മേന്‍റം സ്നേഹത്തോടെ വിളിച്ചു. മേന്‍റത്തിന്റെ ഭര്‍ത്താവും പേരുകേട്ട സാഹിത്യകാരനുമായ നാരായണമേനോനും അകത്തു നിന്നും കൈവീശി വിളിക്കുന്നുണ്ടായിരുന്നു. രസികനായ അദ്ദേഹത്തോട് സംസാരിച്ചിരുന്നാല്‍ നേരം പോകുന്നതറിയില്ല. അതറിയാവുന്നത് കൊണ്ടുതന്നെ അയാള്‍ “പിന്നീടൊരിക്കല്‍” എന്ന് പറഞ്ഞുകൊണ്ടു തിരിഞ്ഞു നടന്നു. അതുതന്നെയല്ല, തങ്ങളുടെ കളി മുടങ്ങിയ സന്ദേഹം പല്ലുന്തിയ ചെറുക്കന്‍റെ മുഖത്ത് അയാള്‍ സ്പഷ്ടമായി കണ്ടിരുന്നു.
വാതത്തിന്റെ വിഷമം മൂലം വലതുകാല്‍ ചെറുതായി വലിച്ചുവെച്ചാണ് അയാള്‍ നടന്നിരുന്നത്. അതുകൊണ്ടു തന്നെ അയാള്‍ ആടിയുലഞ്ഞു നടക്കുകയാണെന്നെ ആളുകള്‍ക്ക് തോന്നു. ചില്ലറ പരിഹാസമൊന്നുമല്ല അതുകൊണ്ട് അയാള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ആപ്പീസില്‍ നിന്നും കള്ള് കുടിച്ചിട്ടാണോ അയാള്‍ വന്നിരുന്നതെന്നുവരെ ആളുകള്‍ ഈര്‍ഷ്യ പറയാറുണ്ടായിരുന്നു.
എന്നാല്‍ ഒരേയൊരു മകളുടെ മാംഗല്യം നടന്ന് കാണുവാനുള്ള എതൊരച്ഛന്റെയും ആഗ്രഹം അയാളെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു. നിത്യേനയുള്ള അങ്ങോട്ടും ഇങ്ങോട്ടുമുള്ള അഞ്ച് കിലോമീറ്റര്‍ നടത്തം മേടചൂടില്‍ പോലും അയാളെ തളര്‍ത്തിയിരുന്നില്ല. ഓരോ ദിവസത്തെയും ആയാസം, തിരിച്ച് വീട്ടില്‍ വന്നുകയറുമ്പോള്‍ ഭാര്യയുടെയും മകളുടെയും സന്തോഷമുള്ള മുഖം ദര്‍ശിക്കുന്ന ക്ഷണം, അയാള്‍ മറന്നിരിക്കും.
എന്നാല്‍, മേന്‍റത്തിന്റെ കൈയില്‍ നിന്നും കുടിച്ച സംഭാരത്തിനും അന്നയാളുടെ ക്ഷീണം മാറ്റുവാന്‍ സാധിച്ചില്ല. എത്ര നടന്നിട്ടും വീടെത്താത്ത പ്രതീതി. കണ്ണുകള്‍ പിടിക്കുന്നില്ല. കാലുകള്‍ ഇടറിയാണോ താന്‍ നടക്കുന്നത്, അയാള്‍ക്ക് സംശയം തോന്നി. താന്‍ വീണുപോയി എന്നയാള്‍ ഉറപ്പിച്ചതായിരുന്നു. പക്ഷേ രണ്ടു ബലിഷ്ടമായ കരങ്ങള്‍ തന്നെ ചേര്‍ത്തുയര്‍ത്തി പിടിച്ചിരിക്കുന്നു. അധികം വഴങ്ങാത്ത കണ്ണുകളുയര്‍ത്തി അയാള്‍ നോക്കി.
സഹോദരിയുടെ മകന്‍ ദുബായിലുള്ള കാര്യം അറിയാമെങ്കിലും അയാള്‍ അവനെ കണ്ടിട്ട് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. എന്നാലും ഒറ്റ നോട്ടത്തില്‍ അയാള്‍ക്കവനെ തിരിച്ചറിയാന്‍ സാധിച്ചു. അനുജത്തിയുടെ അതേ ഛായ. അവളും താനും, കൃഷ്ണനും കുചേലനും പോലെയാണ് ഇന്ന്, അയാള്‍ ചിന്തിച്ചു. കല്യാണത്തിനു ശേഷം വെച്ചടിവെച്ചടി കയറ്റമായിരുന്നു അവള്‍ക്ക്. ദുബായിയുടെ മാസ്മര ലോകത്ത് മുങ്ങിപ്പോയ അവള്‍, നിത്യവൃത്തിക്ക് യത്നിക്കുന്ന ജേഷ്ടനെയും കുടുംബത്തെയും ഒരു ബാദ്ധ്യത പോലെയാണ് കണ്ടത്. അതുകൊണ്ട് തന്നെ അവള്‍ ഒരകലം വെച്ചാണ് പെരുമാറിയിരുന്നത്. അഭിമാനിയായ ജേഷ്ഠനും അത് മനസ്സിലാക്കി അവളോട് അകലം പാലിച്ചിരുന്നു.
അങ്ങനെയുള്ള സഹോദരിയുടെ മകന്‍ ഈയൊരു സാഹചര്യത്തില്‍, അയാള്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പരുങ്ങി. വീണ്ടും അയാള്‍ക്ക് തല ചുറ്റുന്നത് പോലെ അനുഭവപ്പെട്ടു. “എന്റെ മകള്‍” – വളരെ പണിപ്പെട്ടാണ് അയാളുടെ വാക്കുകള്‍ പുറത്തുവന്നത്. കേള്‍ക്കുവാന്‍ ഏറെ കൊതിച്ചിരുന്ന അനന്തിരവന്‍റെ മറുപടി അയാള്‍ കേട്ടോ എന്നറിയില്ല, അയാളുടെ ശ്വാസം നിലച്ചിരുന്നു.
copyright – V.T.RAKESH
വടശ്ശേരി തൈപറമ്പില്‍ രാകേഷ്